കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംയോജിത മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് ഉല്‍ഘാടനം ചെയ്തു.


സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വച്ച് ഏറ്റവും വലിയ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 28.03.2010 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ബഹു. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. പി.കെ. ഗുരുദാസന്‍ പ്ലാന്റ് ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്തു. മാലിന്യ സംസ്ക്കരണത്തിനായി കോഴഞ്ചേരി മാര്‍ക്കറ്റില്‍ 2007 ല്‍ സ്ഥാപിച്ച പ്ലാന്റിന് പുറമെയാണ് പുതിയ പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും പഞ്ചായത്തിനെ വിമുക്തമാക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മ്മല്‍ പുരസ്ക്കാരം നേടിയ പഞ്ചായത്താണ് കോഴഞ്ചേരി. പുതിയ സംയോജിത മാലിന്യ സംസ്ക്കരണ പ്ലാന്റുകൂടി പ്രവര്‍ത്തനക്ഷമമായതോടെ രണ്ട് മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ സ്ഥാപിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തായി മാറുകയാണ് കോഴഞ്ചേരി.
പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മാലിന്യങ്ങള്‍ പഞ്ചാ‍യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് പ്ലാന്റില്‍ എത്തിക്കുന്നത് ബയോടെക്ക് നേരിട്ടാണ്. ഇതിനായി പൊതു സ്ഥലങ്ങളില്‍ ഇപ്പോള്‍ മാലിന്യ ശേഖരണത്തിനായി പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള ബിന്നുകള്‍ നീക്കം ചെയ്ത് പകരം മാലിന്യങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ അവ വേര്‍തിരിച്ച് ശേഖരിച്ച് മാലിന്യ ശേഖരണത്തിന് എത്തുന്ന വാഹനങ്ങളിലേക്ക് നേരിട്ട് കൈമാറിയാണ് പ്ലാന്റില്‍ എത്തിക്കുന്നത്. ഇതോടെ മാലിന്യങ്ങള്‍ അലക്ഷ്യമായി പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിദിനം 1500 കി.ഗ്രാം മാലിന്യം സംസ്ക്കരിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. മാലിന്യ സംസ്ക്കരണത്തിലൂടെ ലഭിക്കുന്ന ജൈവവാതകം (ബയോഗ്യാസ്) ഉപയോഗിച്ച് 10 കിലോ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് സ്റ്റേഡിയത്തിലും പരിസരങ്ങളിലും 150 സി.എഫ്.അല്‍ കത്തിക്കുന്നതിനും പ്ലാന്റിലെ മറ്റ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സാധിക്കുന്നു.
സാവധാനം ജീര്‍ണ്ണിക്കുന്ന ജൈവമാലിന്യങ്ങളായ കരിയില, വാഴയില, ചപ്പുചവറുകള്‍, തുടങ്ങിയവ സംസ്ക്കരിക്കുന്നത് ബയോടെക്ക് രൂപകല്‍പ്പന ചെയ്ത ബയോസിനറേറ്ററിലാണ്. ബയോഗ്യാസാണ് ബയോസിനറേറ്ററില്ന്റെ ഇന്ന്ധനം. ബയോസിനറേറ്ററില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ചൂടുവെള്ളം വൈദ്യുതി ഉല്പാദന പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. നാരുകള്‍ അധികമുള്ള സസ്യാവശിഷ്ടങ്ങളും, സാവധാനം ജീര്‍ണ്ണിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങളും സംസ്ക്കരിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും പ്ലാന്റിലുണ്ട്. ഇത് നാരുകള്‍ അധികമുള്ള മാലിന്യങ്ങള്‍ പ്ലാന്റിനുള്ളില്‍ പോയി പ്ലാന്റിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സഹായിക്കും. ജൈവ മാലിന്യങ്ങളോടൊപ്പം വരുന്ന പ്ലാസ്റ്റിക്ക്, ഗ്ലാസ്സ്, ലോഹങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് റീസൈക്ലിങ്ങ് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സംസ്ക്കരണ പ്ലാന്റില്‍ തന്നെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ എല്ലാത്തരം മാലിന്യങ്ങളും ഈ പ്ലാന്റില്‍ സംസ്ക്കരിക്കാന്‍ സാധിക്കും. സംസ്ക്കരണശേഷം പ്ലാന്റില്‍ നിന്നും പുറത്തു വരുന്ന വെള്ളം വീണ്ടും പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കത്തക്ക വിധത്തിലുള്ള ഒരു റീസൈക്ലിങ്ങ് യൂണിറ്റും പ്ലാന്റിനോട് അനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ഈ സംവിധാനമുള്ളതിനാല്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് മൂലം ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുവാന്‍ സാധിക്കും.
PhotosVideoMedia reports

Comments

Popular posts from this blog

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി